Monday, September 6, 2010

'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു'

(യുക്തിവാദി ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ എഴുതിയ 'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു?' എന്ന 
ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണമായി എഴുതിയത്.)

'ഇസ്‌ലാം എങ്ങനെ പ്രചരിച്ചു' എന്ന കുറിപ്പ് വായിച്ചു. പതിവ്പോലെ ഇതിലും ഇസ്‌ലാം വിരുദ്ധത നുരഞ്ഞ് പൊങ്ങുന്നത് കാണാം. ഓരോ പരാമര്‍ശങ്ങളായെടുത്ത് പരിശോധിക്കാം:
1. '
മക്കക്കാര്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ എതിര്‍ത്തെങ്കിലും കായികമായല്ല; ആശയപരമായാണ്‌ എതിര്‍ത്തത്.' 
മറുപടി: മുഹമ്മദ് നബി മുമ്പോട്ട് വച്ച ആശയങ്ങളെ ആശയപരമായി നേരിടാന്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു. അവര്‍ വല്ലാതെയൊന്നും അതിന്ന് മുതിര്‍ന്നിട്ടുമില്ല. കാരണം മുഹമ്മദ് നബി മുമ്പോട്ട് വച്ച ഏക ദൈവ വിശ്വാസം അവര്‍ അംഗീകരിച്ചില്ലെങ്കിലും അതവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. 
തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ തങ്ങളുടെ ലക്‌ഷ്യമല്ല; സാക്ഷാല്‍ ലക്‌ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണ്‌; ആ സക്ഷാല്‍ ലക്‌ഷ്യം അല്ലാഹുവാണ്‌ 
എന്ന് പറയുമ്പോള്‍ തന്നെ അവര്‍ ആശയപരമായി മുഹമ്മദ് നബിക്ക് മുമ്പില്‍ ദുര്‍ബലരാവുകയാണ്‌ ചെയ്യുന്നത്. അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "
ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌' അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(
ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)
തങ്ങളുടെ വിഗ്രഹാരാധനയില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ക്കുണ്ടായിരുന്ന ന്യായം ഇത് പാരമ്പര്യമായി കിട്ടിയതാണ്‌ എന്ന വാദമായിരുന്നു. ഇസ്‌ലാമിനെ ആശയപരമായി നേരിടാന്‍ ഇത് മതിയോ?
പിന്നെ ശാരീരികമായ എതിര്‍പ്പ്. പ്രവാചകന്ന് പ്രബലരായ രണ്ട് പിന്തുണക്കാരുണ്ടായിരുന്നു, ഒന്ന്: പിതൃവ്യന്‍ അബൂ താലിബ്. രണ്ട്: ഭാര്യ ഖദീജ. ഇത് നബിക്ക് താങ്ങും തണലുമായിരുന്നു. എന്നിട്ടും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അദ്ദേഹം നടക്കുന വഴിയില്‍ മുള്ള്‌ വിതറാറുണ്ടായിരുന്നു, വീട്ടിലേക്ക് മാലിന്യം എറിയാറുണ്ടായിരുന്നു. കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാല ഇട്ടിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലം മക്കയില്‍ നിന്ന് ബഹിഷ്കരിക്കപെട്ടിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ മാത്രമല്ല; വിശ്വാസികളെ സഹായികാന്‍ തയ്യാറായ അവിശ്വാസികളും ഉള്‍പ്പെട്ടിരുന്നു. ഇതെല്ലം സംഭവിച്ചത് മേല്‍ പറഞ്ഞ രണ്ട് പേരും ജീവിച്ചിരിക്കെ ആയിരുന്നു. ഇവരുടെ മരണ ശേഷം ശത്രുക്കള്‍ നബിക്കെതിരെ ഗൂഢാലോചന നടത്തി. നബിയെ പിടികൂടി തടവുകാരനാക്കുക അല്ലെങ്കില്‍ നാട് കടത്തുക അല്ലെങ്കില്‍ കൊന്ന് കളയുക ഇതായിരുന്നു ആലോചനയില്‍ തെളിഞ്ഞത്. അവസാനം കൊന്ന് കളയാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. (ഖുര്‍ആന്‍ 8/30 കാണുക) ഈ ഘട്ടത്തിലാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്. 
പ്രവാചകന്‍റെ അനുയായികളില്‍ പലരും കഠിനമായ പലതരം പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കഴുത്തില്‍ കയറ്‌ കെട്ടി മണലിലൂടെ വലിച്ചിഴക്കുക, നെഞ്ചില്‍ പാറക്കല്ല്‌ കയറ്റിവയ്കുക, ചാട്ടവാറടിക്കുക, ചുട്ടു പഴുപ്പിച്ച ഇരുമ്പ് ദേഹത്ത് വച്ച് പൊള്ളിക്കുക, വെയിലില്‍ മണിക്കൂറുകളോളം കിടത്തുക, ശൈത്യ കാലത്ത് രാത്രിയില്‍ തുറന്ന സ്ഥലത്ത് കെട്ടിയിടുക, ദിവസങ്ങളോളം പട്ടിണിക്കിടുക ഇങ്ങനെ പലതും അവര്‍ അനുഭവിച്ചിട്ടുണ്ട്. കണ്ണീരും രക്തവും അവരൊരു പാട് ഒഴുക്കിയിട്ടുണ്ട്. ഒന്നാമതായി സുമയ്യയും രണ്ടാമതായി അവരുടെ ഭര്‍ത്താവ് യാസിറും രക്തസാക്ഷികളായിട്ടുമുണ്ട്. അനുയായികളേല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ അവരെ സ്നേഹിക്കുന്ന ഒരു നേതാവിന്ന് സ്വന്തം ദേഹത്തേല്‍ക്കുന മര്‍ദ്ദനങ്ങളേക്കാള്‍ അസഹ്യമായിരിക്കും. 
ഇസ്‌ലാമിന്‍റെ ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ എതിരാളികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ്‌ അവര്‍ പ്രവാചകനെയും മുസ്‌ലിംകളെയും ശാരീരികമായി നേരിട്ടത്. അങ്ങനെ അത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തില്‍ കലാശിച്ചു. അവിടെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന ഘട്ടത്തില്‍ ശത്രുക്കളെത്തിയപ്പോള്‍ അവരോട് പ്രവാചകന്ന് യുദ്ധം ചെയ്യേണ്ടി വന്നു. ഇതാണ്‌ വസ്തുത.
***********
(പ്രസ്തുത ലേഖനത്തിനെഴുതിയ മറ്റൊരു പ്രതികരണം.)

പിന്നെ മക്കക്കാരുടെ സംസ്കാരം അത് ഇപ്പോഴിവിടെ ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും ഒരു കാര്യം സൂചിപ്പിക്കണമെന്നുണ്ട്. മക്കാക്കാര്‍ മുഹമ്മദ് നബിയെ തിരസ്‌കരിച്ചത് കൊണ്ട് മാത്രമാണ്‌ അവരുടെ സംസ്കാരം ഉന്നതമാണെന്ന് ഇദ്ദേഹം വാദിക്കുന്നത്. നേരെ മറിച്ച് മദീനക്കാര്‍ നബിയെ സ്വീകരിച്ചവരാണല്ലോ. അവരെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ വീക്ഷണം കാണുക: "അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്."
ഫോര്‍മുല വ്യക്തമായില്ലേ? 
*
മുഹമ്മദിനെ തിരസ്കരിച്ചവര്‍ വളരെ ഉന്നത സംസ്കാരമുള്ളവര്‍. 
*
മുഹമ്മദിനെ സ്വീകരിച്ചവരോ അപരിഷ്കൃതര്‍. 
ഇനി അറേബ്യയിലോ സമീപപ്രദേശങ്ങളിലോ ഉള്ള മറ്റ് ജനങ്ങളെ വിലയിരുത്തേണ്ടി വരുമ്പോള്‍ ഈ ഫോര്‍മുല ഓര്‍മ്മിച്ചാല്‍ മതിയാകും. ഇതാണത്രെ യുക്തിവാദം.
കെ.കെ. ആലിക്കോയ 

No comments:

Post a Comment