Monday, September 20, 2010

ഉത്തരം മുട്ടുമ്പോള്‍

ഉത്തരം മുട്ടുമ്പോള്‍ 
(ജബ്ബാറിന്‍റെ 'സംവാദം' ബ്ലോഗില്‍ അയച്ച ഒരു കുറിപ്പ്‌.)

ടിന്‍റു മോന്‍: ഒരുചായ.
ചായ കൊടുത്തുകൊണ്ട്, സപ്ലയര്‍ : കഴിക്കാനെന്തെങ്കിലും?
ടിന്‍റു മോന്‍: ഒരു ലഡു.
സപ്ലയര്‍ ലഡു കൊടുത്തു.
അത് വാങ്ങിയ ശേഷം ടിന്‍റു മോന്‍: ഈ ലഡു അങ്ങെടുത്തിട്ട് അതിന്ന് പകരം ഒരു കേക്ക് തരൂ.
സപ്ലയര്‍ അപ്രകാരം ചെയ്തു.
റ്റിന്‍റു മോന്‍ കാഷ് കൌണ്ടറില്‍: ഒരു ചായയ്ക്കെത്രയാ?
കാഷ്യര്‍: അഞ്ച് രൂപ.
ടിന്‍റു മോന്‍ അഞ്ച് രൂപ കൊടുത്തിട്ട് ഇറങ്ങിപ്പോകുമ്പോള്‍ സപ്ലയര്‍: നിങ്ങള്‍ കേക്ക് കഴിച്ചതിന്‍റെ കാഷ് കൊടുത്തില്ലല്ലോ.
ടിന്‍റു മോന്‍: എന്തിനാ ഞാന്‍ കേക്കിന്‍റെ കാഷ് കൊടുക്കുന്നത്? ഒരു ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്?
സപ്ലയര്‍: അതിന്ന് നിങ്ങള്‍ ലഡുവിന്‍റെ കാഷും കൊടുത്തിട്ടില്ലല്ലോ.
റ്റിന്‍റു മോന്‍: ഞാനെന്തിനാ ലഡുവിന്‍റെ കാഷ് കൊടുക്കുനത്? ഞാന്‍ അത് തിന്നിട്ടില്ലല്ലോ.

ജബ്ബാറിന്‍റെ വാദങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഈ ഫലിതമാണ്‌.
ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അത് പോലൊന്ന് നിങ്ങള്‍ രചിക്കുക എന്ന് ഖുര്‍ആന്‍ മനുഷ്യ സമൂഹത്തെ വെല്ലു വിളിച്ചത് ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടുവല്ലോ. അതിന്ന് ജബ്ബാറിന്‍റെ മറുപടി നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു. ഇതിന്ന് തൃപ്തികരമായ മറുപടി ഉണ്ടായില്ല. ആ കവിതകള്‍ ഏതാണെന്നും, അവ ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആനിന്ന് പകരമാവുകയെന്നും ജബ്ബാര്‍ വ്യക്തമാക്കിയില്ല.

ഖുര്‍ആനിന്ന് ബദല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം കേവലം ഒരു 'സാഹിത്യ സൃഷ്ടി' അല്ലെന്നും ഖുര്‍ആന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ദൌത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു കൃതിയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കപെട്ടു. ജബ്ബാര്‍ മറുപടി പറഞ്ഞില്ല.
ഇനി യുക്തിവാദികള്‍ക്ക് പകരം വല്ലതും വയ്ക്കാനുണ്ടെങ്കില്‍ അവ കാണാട്ടെ എന്ന് പറഞ്ഞപ്പോള്‍ അവ നേരത്തെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി.
പക്ഷെ അങ്ങനെയൊന്ന് ഈ ബ്ലോഗിലോ ജബ്ബാറിന്‍റെ മറ്റ് ബ്ലോഗുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഖുര്‍ആനിനെതിരെ കുറെ വിമര്‍ശനം ഉന്നയിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പകരം ഒന്നും സമര്‍പ്പിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല.
ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും തൃപ്തികരമായ ഒരു മറുപടി നല്‍കുന്നതിന്ന് പകരം ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിച്ച് വിഷയം മാറ്റുകയകാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്. അപ്പോള്‍ മാത്രമാണ്‌ ഖുര്‍ആനാണോ നിങ്ങള്‍ സമര്‍പ്പിക്കുന്നതാണോ നല്ലതെന്ന താരതമ്യ പഠനം സാധിക്കുന്നതും, ഈ സംവാദത്തിലുള്ള താങ്കളുടെ രോള്‍ ക്രിയാത്മകമാകുന്നതും.
അല്ലാതെ 'ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്? ലഡുവിന്‍റെ കാഷ് തരാന്‍ ഞാനത് തിന്നിട്ടില്ലല്ലോ' എന്ന ശൈലിയിലുള്ള സംവാദമല്ല ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത് എന്ന് സ്നേഹ പൂര്‍വം ഉണര്‍ത്തുന്നു.

1 comment: